ആപ്പിൾ ടെസ്‌ല എന്നീ ആഗോള കമ്പനികളുടെ അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ ചോർന്നതായി സ്ഥിരീകരിച്ചു
Top secret documents of global companies like Apple Tesla confirmed to have been leaked
പ്രമുഖ ഇന്ത്യൻ നിർമാണ കമ്പനിയായ ടാറ്റ ഇലക്ട്രോണിക്‌സിൽ നടന്ന സൈബർ ആക്രമണത്തിൽ അവരുടെ പ്രമുഖ ഉപഭോക്താക്കളായ ആപ്പിൾ, ടെസ്‌ല എന്നീ ആഗോള കമ്പനികളുടെ അതീവ രഹസ്യ സ്വഭാവമുള്ള വ്യാപാര-നിർമാണ രേഖകൾ ചോർന്നതായി സ്ഥിരീകരിച്ചു. വേൾഡ് ലീക്സ് എന്ന റാൻസംവെയർ ഹാക്കർ ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിൽ. ടാറ്റ ഇലക്ട്രോണിക്സിന്റെ സിസ്റ്റങ്ങളിൽ നിന്ന് ചോർത്തിയ 630 ജിബിയിലധികം വരുന്ന രണ്ടു ലക്ഷത്തോളം ഫയലുകൾ ഇവർ ഡാർക്ക് വെബിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ സർക്യൂട്ട് ബോർഡുകളുടെ ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങൾ അടങ്ങിയ 52 പേജുള്ള ഔദ്യോഗിക രേഖ, ഉൽപ്പാദന സാമഗ്രികളുടെ വിശദാംശങ്ങൾ എന്നിവ ചോർന്നിട്ടുണ്ട്. ടെസ്‌ല മോഡൽ വൈ എസ്‌യുവിയുടെ പുതുക്കിയ പതിപ്പിലെ 'ചാർജ് പോർട്ട് കൺട്രോളർ' വിവരങ്ങളും, മോഡൽ 3 സെഡാന്റെ നിർമാണ രൂപരേഖകളും ഇതിൽ ഉൾപ്പെടുന്നു.
ടാറ്റ കമ്പനിയിലെ ഇന്ത്യൻ-വിദേശ ജീവനക്കാരുടെ ഇമെയിലുകൾ, സിസ്റ്റം ലോഗുകൾ, പാസ്‌പോർട്ട് പകർപ്പുകൾ എന്നിവയും ഹാക്കർമാർ പുറത്തുവിട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള ടാറ്റയുടെ പ്രധാന ഐഫോൺ നിർമാണ പ്ലാന്റുമായി ബന്ധപ്പെട്ട മുപ്പതിലധികം ഫയലുകൾ ചോർന്നവയിലുണ്ട്. ഏതാനും ആഴ്ചകൾക്ക് മുൻപ് സിസ്റ്റത്തിൽ സുരക്ഷാ ലംഘനം ഉണ്ടായതായി ടാറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഉടൻ തന്നെ പ്രതിരോധ പ്രോട്ടോക്കോളുകൾ സജീവമാക്കിയെന്നും കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളെയും ഉൽപ്പാദനത്തെയും ഇത് ഒട്ടും ബാധിച്ചിട്ടില്ലെന്നും ടാറ്റ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













