പഴവർഗ്ഗങ്ങൾക്ക് വിലയേറുന്നു: വിപണിയിൽ ആശങ്ക

Feb 9, 2026 - 10:59
Feb 9, 2026 - 12:36
 0
പഴവർഗ്ഗങ്ങൾക്ക് വിലയേറുന്നു: വിപണിയിൽ ആശങ്ക

ന്യൂസ് ബ്യൂറോ ആലപ്പുഴ

പഴവർഗ്ഗങ്ങൾക്ക് വിലയേറുന്നു; വിപണിയിൽ ആശങ്ക

ആലപ്പുഴ:കടുത്ത വേനലിന് പിന്നാലെ പഴവിപണിയിലും വിലക്കയറ്റം രൂക്ഷമാകുന്നു. സീസൺ അല്ലാത്തതും ചൂട് വർദ്ധിച്ചതും കാരണം ആപ്പിൾ, അനാർ, പൈനാപ്പിൾ തുടങ്ങിയ പഴങ്ങൾക്കെല്ലാം വലിയ തോതിലാണ് വില ഉയർന്നത്. ഇതോടെ സാധാരണക്കാരന്റെ കീശ ചോരുന്ന അവസ്ഥയാണ് വിപണിയിലുള്ളത്.

നിലവിൽ വിപണിയിൽ ഏറ്റവും കൂടുതൽ വില വർദ്ധിച്ചിരിക്കുന്നത് ആപ്പിളിനാണ്. ഇന്ത്യൻ ആപ്പിളുകളുടെ ലഭ്യത കുറഞ്ഞതോടെ ന്യൂസിലാൻഡ്, ഇറ്റലി, യു.എസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ ആപ്പിളുകളാണ് വിപണിയിലുള്ളത്. കിലോയ്ക്ക് 200 മുതൽ 280 രൂപ വരെയാണ് ഇതിന്റെ വില. നേരത്തെ 80 രൂപയ്ക്ക് ലഭിച്ചിരുന്ന ഇന്ത്യൻ ആപ്പിളുകളുടെ സ്ഥാനത്താണ് ഈ കൊള്ളവില. 

ഉത്തരേന്ത്യയിൽ വിവാഹ സീസൺ ആയതിനാലും റംസാൻ ലക്ഷ്യമിട്ട് കർഷകർ വിളവെടുപ്പ് വൈകിപ്പിക്കുന്നതിനാലും പൈനാപ്പിൾ വില 50-ൽ നിന്ന് 80-ലേക്ക് ഉയർന്നു. അനാറിന് 230 രൂപയും പേരയ്ക്കയ്ക്ക് 120 രൂപ വരെയുമാണ് നിലവിലെ വില. 

വേനൽ കടുത്തതോടെ തണ്ണിമത്തൻ വിപണിയിൽ സജീവമായിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇതിനും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്.

അതേസമയം, മുന്തിരി, ഓറഞ്ച്, വാഴപ്പഴം എന്നിവയുടെ വിലയിൽ നിലവിൽ വലിയ മാറ്റമില്ല. ചൂടിലേക്ക് കടന്നത്തോടെ പഴങ്ങൾ വേഗത്തിൽ നശിച്ചുപോകുന്നത് വ്യാപാരികൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0