രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫ് ന് ശക്തമായ മേൽകൈ
When the results of the local body elections held in two phases were announced, the UDF had a strong upper hand
രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫ് ന് ശക്തമായ മേൽകൈ. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് നേട്ടമുണ്ടാക്കി. പഞ്ചായത്തിലും യുഡിഎഫ് തന്നെ കരുത്തുകാട്ടി. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് 78, എൽഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചു. 50 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കൂടി പിന്തുണ മതി. 29 ഡിവിഷനില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍, 19 ഇടത്ത് യുഡിഎഫും വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.. തിരുവനന്തപുരമേ, നന്ദി, കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ് അദ്ദഹം പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് ഇടതു കോട്ടയായ മുട്ടട വാർഡിൽ നിന്നാണ് വിജയിച്ചത്. 24കാരിയായ വൈഷ്ണ, എതിർ സ്ഥാനാർത്ഥിയെക്കാൾ 397 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈഷ്‌ണയുടെ തിളക്കമാർന്ന വിജയം. വോട്ടർ പട്ടികയിൽ നിന്നടക്കം വൈഷ്ണയുടെ പേര് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. പ്രചാരണം ആരംഭിച്ചതിനു ശേഷമാണ് തന്റെ വോട്ട് ഒഴിവാക്കിയ വിവരം വൈഷ്ണയ്ക്ക് മനസ്സിലായത്. പിന്നീട് കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരം പേര് വീണ്ടും ഉൾപ്പെടുത്തുകയായിരുന്നു.
.
കൊല്ലം നഗരസഭയിൽ ആകെയുള്ള 56 സീറ്റിൽ 27 സീറ്റുകൾ നേടി യുഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 29 സീറ്റുകളാണ് കൊല്ലം കോർപ്പറേഷനിൽ ഭരണത്തിലെത്താൻ വേണ്ടത്. വർഷങ്ങൾക്ക് ശേഷമാണ് കൊല്ലം കോർപ്പറേഷനിൽ യുഡിഎഫ് വിജയത്തിലേക്ക് എത്തുന്നത്.
യുഡിഎഫ് തരംഗത്തിൽ ആലപ്പുഴയിലെ ഇടതുകോട്ടക്കും വിള്ളലുണ്ടായി. ആറ് മുനിസിപ്പാലിറ്റികളിൽ അഞ്ചും യുഡിഎഫ് പിടിച്ചെടുത്തു . എൽഡിഎഫ് കുത്തകയായിരുന്ന പഞ്ചായത്തുകൾ പലതും യുഡിഎഫ് സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും വൻ തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യക്തമായ പ്രാതിനിധ്യം കോൺഗ്രസ് നേടി. ആം ആദ്മി, ട്വന്റി 20 ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ അവതരിപ്പിച്ച പരീക്ഷണങ്ങൾ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഇവിടങ്ങളിൽ കാണാനായത്.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വാർഡിൽ യുഡിഎഫിന് വിജയം. പാലാ നഗരസഭ 22 -ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി രജിത പ്രകാശാണ് വിജയിച്ചത്. രജിത 287 വോട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് 232 വോട്ടും ലഭിച്ചു. ജോസ് കെ മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാര്‍ഡുകൂടിയാണിത്.
കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. കൊച്ചിയില്‍ 47 സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 22ഉം എന്‍ഡിഎ ആറു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. തൃശൂരില്‍ 33 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. 13 സീറ്റില്‍ എല്‍ഡിഎഫും എട്ടു ഡിവിഷനുകളില്‍ എന്‍ഡിഎയും വിജയിച്ചു.
പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. കൂടുതൽ സീറ്റുകൾ നേടിയെങ്കിലും ഭരണം നേടാൻ ഇനിയും കടമ്പകളുണ്ട്.
കഴിഞ്ഞ തവണ 5 കോർപറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്. മറ്റു കോർപറേഷനുകളിൽ തിരിച്ചടി നേരിടുമ്പോഴും ഇടുതുപക്ഷത്തിന് ആശ്വാസമായി കോഴിക്കോട്. 34 ഡിവിഷനുകളിലാണ് ഇടതുപക്ഷം വിജയിച്ചത്. യുഡിഎഫ് 26 ഇടത്തും എൻഡിഎ 13 ഇടത്തും മറ്റുള്ളവർ 3 ഡിവിഷനിലും വിജയിച്ചു. കണ്ണൂരില്‍ അധികാരം നിലനിര്‍ത്തുകയും ചെയ്തു. കണ്ണൂരില്‍ യുഡിഎഫ്-36, എല്‍ഡിഎഫ്-15, എന്‍ഡിഎ- 4, മറ്റുള്ളവര്‍-1 എന്നിങ്ങനെയാണ് കക്ഷിനില.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0













